Thursday, 13 August 2026

വാമനപുരം ബസ്‌റൂട്ട്....


വാമനപുരം ബസ്‌റൂട്ട്.... 


രണ്ടു ദിവസമായി ഫീഡ് മുഴുവൻ പിങ്ക് നെറ്റി ഇട്ട ഒളിച്ചോട്ടമാണ് ചർച്ച.🤪

പലരുടെയും സംശയം ഒരു ബസ് ഡ്രൈവർ ആയിട്ട് എങ്ങനെയാണ് പെണ്ണ് ലൈൻ ആയത് എന്നതാണ്...😁 ഇന്നത്തെ കാലത്ത് ലൈൻ അടിക്കാൻ ആണോ ഇത്ര പാട്? ഒരു WhatsApp നമ്പർ അല്ലെങ്കിൽ Insta ID കിട്ടിയാൽ കാര്യങ്ങൾ എളുപ്പമല്ലേ... ചാറ്റിംഗ്, മീറ്റിംഗ്, പിന്നെ ബാക്കി കാര്യങ്ങളൊക്കെ എളുപ്പം സെറ്റ് ആക്കാമല്ലോ. 😌

എന്നാൽ ഞാനൊരു കാര്യം പറയട്ടെ...ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളെ ഞെട്ടിച്ച ഒരു ന്യൂസ് ഉണ്ടായിരുന്നു.😁 Humanities പഠിക്കുന്ന ഒരു കൊച്ചു ഒരു ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു🫣 അന്ന് ഈ WhatsApp, Insta, fb ഒന്നുമില്ലാത്ത കാലം. അന്നും ചർച്ചകൾ നടന്നു -- ചോദിച്ചും പറഞ്ഞും വന്നപ്പോ കോളേജിലെ day സ്കോളേഴ്സ് ആയിരുന്ന മിക്ക പെൺകുട്ടികളുടെയും ലൈൻ ബസ് ഡ്രൈവർമാരോ, കിളികളോ, ഓട്ടോ ഡ്രൈവർമാരോ ആയിരുന്നു...🤪🤪എങ്ങനെ? എന്തുകൊണ്ട്? എന്നൊന്നും ചോദിക്കരുത്. അന്നത്തെ കാലത്ത് പ്രണയം Bluetooth ആയിരുന്നു..🫣

എനിക്കാണേൽ എന്തെങ്കിലും ഒരു കാര്യം കേട്ടാൽ അതിന്റെ സത്യാവസ്ഥ അറിയാതെ ഒരു സമാധാനവുമില്ല🤪🤪
കിളിയുമായി ലൈൻ ആവുന്നത് എനിക്ക് ഊഹിക്കാം. ഈസി ആണല്ലോ.🤭 ബസ് ഓടുമ്പോഴും ടിക്കറ്റ് കൊടുക്കാനെന്ന പേരിൽ സംസാരിക്കാം... എവിടെയാ ഇറങ്ങേണ്ടത്? എന്ന ചോദ്യത്തിൽ തുടങ്ങി മിണ്ടാലോ😁..പിന്നെ ടിക്കറ്റ്, പൈസ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും വിരലുകൾ തമ്മിൽ earth കൊടുക്കാം,,😁 പ്രണയലേഖനങ്ങൾ കൈമാറാം... ആഹാ. 🥰അങ്ങനെ അങ്ങനെ line സെറ്റാക്കാൻ എത്ര വഴികൾ 😁

പക്ഷേ ഡ്രൈവർമാർക്ക് അതിനൊന്നും പറ്റില്ലല്ലോ.🫣 മുഴുവൻന്നേരം റോഡിലേക്ക് തന്നെ നോക്കി ഇരിക്കണ്ടേ.. ഒന്ന് മിണ്ടാൻ പറ്റുമോ 😁
പിന്നെ ഈ ഡ്രൈവറായിട്ട് എങ്ങനെ ലൈൻ സെറ്റ് ആവും എന്നോർത്ത് ഞാൻ തല പുണ്ണാക്കിയിട്ടുണ്ട്.🫣🫣

പക്ഷേ ഒരിക്കൽ നിങ്ങൾ ഒരു ബസ്സിൽ കയറി ഡ്രൈവറെ ഒന്ന് ശ്രദ്ധിച്ചാൽ ഈ ജാതി സംശയങ്ങളൊക്കെ പമ്പ കടക്കും🥰
ഇവന്മാരുടെ ഡ്രൈവിംഗ് കണ്ടാൽ മനസ്സിലാകും...ഇവന്മാർ പെണ്ണുങ്ങളെ വായ കൊണ്ടല്ല... സ്റ്റിയറിങ് കൊണ്ടാണ് വളയ്ക്കുന്നത് 😂🤪

കൈ സ്റ്റിയറിങ്ങിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ, രണ്ട് വിരലിന്റെ ഇടയിൽ സ്റ്റിയറിങ് ഇങ്ങനെ കറക്കി പിടിച്ച് വളയം തിരിക്കുന്നതു കാണാൻ തന്നെ എന്തായൊരു ഇത് 😁 ആ സ്കിൽ കണ്ടാൽ ഏതൊരു പെണ്ണിന്റെ മനസ്സിലും കിളികൾ പറന്നുതുടങ്ങും.🤪🤪 ഹൈഷ് ... ഈ എട്ടായിടെ കൈക്കു എന്ത് പവറാ എന്ന് മനസ്സിൽ തോന്നിയാൽ പോരെ😂

പിന്നെ കഷ്ടിച്ച് ഒരു ഓട്ടോയ്ക്ക് പോകാനുള്ള ചെറിയൊരു ഗ്യാപ്പ് റോഡിൽ കണ്ടാൽ മതി 😁 ഇവന്മാർ ശൂൂൂന്ന്... ബസ് അതിന്റെ ഇടയിലൂടെ അങ്ങോട്ട് കയറ്റും.🫣 നമ്മൾ ബസ്സിനുള്ളിൽ ഇരുന്ന് നെഞ്ചിൽ കൈവെച്ച്, വീട്ടിൽ എത്തുന്നതുവരെ എങ്കിലും ജീവൻ നിലനിർത്തണേന്ന് പ്രാർത്ഥിക്കുമ്പോൾ ഡ്രൈവറുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടാകും - ഏതാണ്ട് നമ്മളെ പേടിപ്പിക്കാൻ performance കാണിച്ച പോലെ 😂

ഇനി ഇരിക്കുന്നത്  ഡ്രൈവർ സീറ്റിന്റെ പുറകിലാണെങ്കിൽ പിന്നെ പറയണ്ട...🤣 ഇടയ്ക്കിടെ മിററിലൂടെ നമ്മളെ നോക്കും.🫣🫣രണ്ടു വട്ടം ഒരു ബസ്സിൽ കയറിയാൽ മതി...നമ്മുടെ സ്റ്റോപ്പ് എത്തുന്നതിന് മുൻപേ തന്നെ ബസ് സ്ലോ ആവും, നിർത്തുന്നതിനു മുന്നേ മിററിലൂടെ അഞ്ചു പ്രാവശ്യം നോക്കിയിട്ടുണ്ടാവും.🤪 അതായത് നമ്മുടെ സ്റ്റോപ്പ് മാത്രമല്ല.. നമ്മളെയും മനസ്സിലായിട്ടുണ്ടെന്നു കാണിക്കാൻ.. 🤪🤪
പിന്നെ വളവിലൊക്കെ ബസ് ഒന്ന് ചെരിച്ച് എടുക്കുന്ന സ്റ്റൈൽ - സ്റ്റിയറിങ് ചെറു വിരലുകൊണ്ട് തിരിക്കുന്നതും .., വെറുതെ പിടിച്ചു വലിച്ചു ഗിയർ മാറ്റുന്നതും ... ഇതൊക്കെ വിസ്മയത്തോടെ നോക്കി നിൽക്കുന്ന കാന്താരി കുട്ടികളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.. 🫣🫣

പാട്ടുപെട്ടിയുള്ള ബസ് ആണെങ്കിൽ ഓരോ പാട്ടു വെക്കുമ്പോൾ മിർറർലൂടെ ഈ പഹയന്മാർ നമ്മുടെ മുഖത്തെ എക്സ്പ്രഷൻ കറക്റ്റ് നോട്ട് ചെയ്യും.. 😁 അങ്ങനെ നമ്മൾക്ക് ഏത് പാട്ടാണ് ഇഷ്ടമെന്ന് അവർ കണ്ടുപിടിക്കും.. 🤣🤣 എന്നിട്ടോ? അടുത്ത ദിവസം നമ്മൾ ബസിൽ കേറുമ്പോൾ, അത് വരെ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ട് പെട്ടെന്ന് നിർത്തി നമ്മൾക്ക് ഇഷ്ടപ്പെട്ട ആ പാട്ട് അങ്ങ് ഇടും🫣🫣
ആദ്യത്തെ വട്ടം - ഹായ്, നമ്മൾക്ക് ഇഷ്ടപ്പെട്ട പാട്ട് ❤️ What a coincidence എന്ന് നമ്മൾ വലിയ കാര്യത്തിൽ കരുതും...പക്ഷെ പിന്നെ പിന്നെ എന്നും നമ്മൾ കേറുമ്പോൾ കറക്റ്റ് ആ പാട്ട് തന്നെ വരുമ്പോഴോ? 🤪🤪🤪 എന്നും ചോറ് കഴിക്കുന്നവർക്ക് മനസിലാകും ഈ ഗൊച്ചു ഗള്ളൻ നമ്മളെ ട്യൂൺ ചെയ്യാണെന്നു 🤣
ആ ഒരു ഫീലിംഗ് ഉണ്ടല്ലോ, അതൊരു പ്രത്യേക ഇതാണ്‌ 🫣 വരികൾക്കൊപ്പം മിററിൽ ഒരോ നോട്ടം... ചിലപ്പോൾ കണ്ണിറുക്കി കാണിക്കും ...സത്യം പറഞ്ഞാൽ ചിരിക്കേണ്ട എന്ന് വിചാരിച്ചാൽ പോലും ചിരി വരും.. 😆😆  
ഇനി വേറൊന്നും കിട്ടിയില്ലെങ്കിൽ ഒരൊറ്റ പാട്ടുമതി - 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' ആ പാട്ട് പെൺപിള്ളേരുടെ ഇടയിൽ എപ്പോഴും പക്കാ ഹിറ്റാണു...🤪🤪

പിന്നെ, കുറച്ചുകൂടി guts ഉള്ള പെൺപിള്ളേരാണെങ്കിൽ ഇഷ്ടപെട്ട പാട്ട് ഒരു തുണ്ടു പേപ്പറിൽ എഴുതി ഡ്രൈവർക്ക് കൊടുക്കും...😁 ചിലപ്പോ ഈ പഹയന്മാർ ജീരകമിട്ടായി പാക്കറ്റ് വാങ്ങി വെക്കും എന്നിട്ടും സ്ഥിരം കുറ്റികൾക്ക് സോറി കുട്ടികൾക്ക് തിരിച്ചും കൊടുക്കും 😁😁 ഈ ലീല വിലാസങ്ങളൊക്കെ കണ്ടു മുഖം ചുളികുന്ന ആന്റിമാരും ബസിൽ ഉണ്ടായിരുന്നുട്ടാ 😁

പിന്നെ ബ്രേക്കിങ്ങാണ് വേറെ ലെവൽ...🤪 പ്രതീക്ഷിക്കാത്ത സമയത്ത് ഒറ്റയടിക്ക് ബ്രേക്ക് ഡ്രൈവർ സൈഡിലെ സീറ്റിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എല്ലാം മുന്നോട്ട് ആഞ്ഞുവീഴും.🫣
അടുത്തിരിക്കുന്ന കൂട്ടുകാരികളുടെ മേത്തേക്ക് വീഴുമ്പോൾ എല്ലാരും ചിരിക്കും. അപ്പൊ ഡ്രൈവറും ചിരിക്കും. എന്നിട്ട് 'ഒക്കെയല്ലേ?' എന്നൊരു ചോദ്യത്തോടെ പുരികം കൊണ്ടൊരു കണ്ണോട്ടം.🫣🫣

ആഹാ...വായ കൊണ്ട് ഒരു വാക്കും പറഞ്ഞില്ലെങ്കിലും നോട്ടം കൊണ്ട് ഈ പഹയന്മാർ മുഴുവൻ ഡയലോഗും പറഞ്ഞിരിക്കും.😆😆
കാന്താരിമോളൂസുകൾ ... ഫ്ലാറ്റ് 😂  ഹോ, അങ്ങനെ എത്രപേരെയാണ് ഒരേസമയം ഈ പഹയന്മാർ ട്യൂൺ ചെയ്ത് കൈയ്യിലെടുത്തിരുന്നത് എന്ന് വല്ല പിടിയുമുണ്ടോ?🫣🫣

വേറൊരു കൂട്ടരുണ്ട്... പൂക്കളുള്ള ബെഡ്ഷീറ്റ് ഒക്കെ കയ്യിൽ കരുതും. എന്നിട്ടു ഭയങ്കര തിരക്കാകുമ്പോൾ പെൺകുട്ടികൾ ബസ്സിന്റെ ഫ്രണ്ടിൽ നിന്ന് തിരിയാൻ ഗാപ് ഇല്ലാതെ നിൽകുമ്പോൾ ഇവര് engine-നും gearbox-നും മുകളിൽ ബെഡ്ഷീറ്റ് വിരിച്ചിട്ട്, ' ഇരുന്നോളൂ.. എന്ന് ആക്ഷൻ കാണിക്കും.🥰
ഇത്രയും കെയറേട്ടൺ മുന്നിൽ ഉള്ളപ്പോൾ ഏതു കണ്ണാപ്പിയും ഫ്ലാറ്റ് ആയില്ലെങ്കിൽ അത്ഭുതമേ ഉള്ളൂ...😁😁 

അപ്പൊ എന്റെ 90s-ലെ research findings - ബസ് ഡ്രൈവർമാർ  പെണ്ണുങ്ങളെ എങ്ങനെയാ വളയ്ക്കുന്നേ? 🤣
രണ്ട് വിരലിൽ സ്റ്റിയറിങ് കറക്കി, സൂചി ഗ്യാപ്പിലൂടെ ബസ് പറത്തി, മിററിലൂടെ രണ്ട് നോട്ടം നോക്കി, പാട്ടിനൊപ്പം ഒന്ന് കണ്ണിറുക്കി, സ്റ്റോപ്പിന് മുന്നിൽ ബസ് നിർത്തി, ഒടുവിൽ ഒരു ബ്രേക്കിൽ പെണ്ണിനെ ചിരിപ്പിച്ചാൽ...🫣

ഡ്രൈവർമാർ വളക്കുന്നതല്ല... പെണ്ണുങ്ങൾ സ്വയം വളയുന്നതാണ് 😂😂

നിഷ്‌കളങ്കമായ, ആർക്കും ഒരു ദ്രോഹവുമില്ലാത്ത ആ കാലത്തെ വായ്നോട്ടവും പ്രണയവുമൊക്കെ ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് മനസ്സിലാവുമോ ആവോ 🤪🤪 Genz ക്ക് യോഗ്യല്ല അമ്മിണിയെ 😁😁

എന്നിട്ടു ഞാനെന്താ വളയാഞ്ഞേ എന്ന് ചോദിച്ചാൽ നമ്മക്ക് വളക്കാൻ അല്ലെ അറിയൂ.. വളയാൻ അറിയില്ലലോ 😁😁🏃🏻‍♀️🏃🏻‍♀️


 

Monday, 10 August 2026

 




വല്യപ്പന്റെ അമ്മൂമ്മേടെ ഗ്ലോറി ബിസിനസ്.

ഇന്നത്തെ കഥ പൈന്തീസ്  പൈന്തീസ്  സാൽ പുരാനാ ഞങ്ങടെ വകേലെ ഒരു വല്യപ്പന്റെ ആണ്. പുള്ളി പുള്ളിടെ  വീട്ടിലെ മാത്രമല്ല ആ പ്രദേശത്തെ വരെ ഔദ്യോഗിക ലക്ഷണമൊത്ത പരാജയ സ്റ്റാർട്ടപ്പ് കൺസൾട്ടന്റ് ആയിരുന്നു 

ഓരോ ദിവസവും ഓരോ പുതിയ ബിസിനസ് ഐഡിയ ആണ് പുള്ളിക്ക്.. ബിസിനസ്സ് ലോകത്തെ ഞെട്ടിക്കാൻ ഇറങ്ങിത്തിരിച്ച പുള്ളിയുടെ  മുൻകാല സംരംഭങ്ങളെല്ലാം വിജയകരമായ വൻ പരാജയങ്ങൾ ആയിരുന്നു. പുള്ളിയുടെ ബിസിനസ് മിടുക്കിനെ കുറിച്ച് വേണേൽ ഇങ്ങനെ പറയാം...കൈവെച്ചതൊക്കെ കരിയാക്കി... കരിയെ ഭസ്മമാക്കുന്ന അപൂർവ പ്രതിഭ 

പുള്ളി ആദ്യം ബ്ലേഡ് പരിപാടി തുടങ്ങി  -  പക്ഷെ പൈസ കൊടുത്തവർ തിരിച്ചു കൊടുത്തില്ല.. ഒടുവിൽ പലിശ വാങ്ങാൻ പോയ പുള്ളി തന്നെ കടം ചോദിച്ച് തിരിച്ചു വന്ന കഥയുണ്ട്. അങ്ങനെ അത് പൂട്ടി. പിന്നെ ചെയിൻ മാർക്കറ്റിംഗ്. 5000 കൊടുത്ത് രണ്ടാളെ ചേർത്താൽ 10000 രൂപയുടെ ബെഡ് മാട്രസ് ഫ്രീ. ചേർക്കുന്ന ഓരോ ആൾക്കും കമ്മിഷൻ.. വല്യപ്പൻ നാലാളെ  ചേർത്തു. വല്യപ്പന് മാട്രസ് കിട്ടി. പക്ഷേ വല്യപ്പൻ ചേർത്ത ആളുകൾ വേറെ ആരെയും ചേർത്തില്ല. അവർ വല്യപ്പനോട്  മാട്രസ് ചോദിച്ചു. അങ്ങനെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് സ്പോൺസർ ആയി സ്വന്തം ഭാര്യേടെ കഴുത്തിൽ കിടന്ന മാല വിറ്റു മാട്രസ് വാങ്ങിക്കൊടുത്ത ആദ്യ എന്റർപ്രെന്യൂർ വല്യപ്പനായി. അതിനുശേഷം തുടങ്ങിയത് ബ്രാൽ (മീൻ) കൃഷി. മീനൊക്കെ പൊന്നുപോലെ വളർന്നു. വല്യപ്പൻ ലാഭം കണക്കുകൂട്ടി ഉറങ്ങാൻ പോയി. ഒരൂസം രാവിലെ എഴുന്നേറ്റപ്പോൾ മീനൊന്നും കാണാനില്ല ..രാത്രി ആരോ മീനൊക്കെ പിടിച്ചോണ്ട് പോയി.. അങ്ങനെ പല ബിസിനസ് നടത്തി  വീട് മുടിച്ച് മുടിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പുള്ളിയുടെ ചരിത്രപരമായ പുതിയ ബിസിനസ് പ്രഖ്യാപനം. 

പുള്ളി ഒരു ദിവസം വൈകിട്ട് എല്ലാവരെയും സ്വീകരണമുറിയിലേക്ക് വിളിച്ചു, വൈദ്യുതി കണ്ടുപിടിച്ച ഫാരഡെയുടെ മുഖഭാവത്തോടെ പറഞ്ഞു ' നമ്മുടെ കുടുംബത്തിന്റെ വിധി ഇനിമുതൽ  മാറും'

ഭാര്യയും 4 മക്കളും മുഖത്തോടു മുഖം നോക്കി - . ഇത് നാലാമത്തെ തവണയാണ് കുടുംബത്തിന്റെ വിധി മാറാൻ പോകുന്നത്. വല്യപ്പൻ തുടർന്നു. "ഞാൻ സോപ്പ് ബിസിനസ് തുടങ്ങുകയാണ്. ലോകത്ത് കുളിക്കാത്ത മനുഷ്യരുണ്ടോ? അതുകൊണ്ട് ഈ ബിസിനസ് ഒരിക്കലും പൊട്ടില്ല. നമ്മുടെ സോപ്പന്റെ പേരാണ് ഗ്ലോറി സോപ്പ്  പേര് പോലെ തന്നെ തിളങ്ങുന്ന ഭാവിയാണ് നമുക്ക് മുന്നിൽ"

ഇതുപോലെ മുൻപും കുടുംബത്തിന്റെ വിധി മാറുന്ന പല ഐഡിയാസ്  കേട്ടിട്ടുള്ളത് കൊണ്ട് മറ്റേ ഇന്നോസെന്റ്ന്റെ  'കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്' മുഖഭാവം ആണ് വെല്യമ്മക്കു.

രണ്ടു ദിവസത്തിനകം ഒരു വലിയ ലോറിയിൽ വലിയ വലിയ കാർട്ടൂണുകൾ നിറയെ 'ഗ്ലോറി സോപ്പ്' ബോക്സുകൾ വീടിന്റെ നടുത്തളത്തിലേക്ക് വന്നു കയറി. വീടിന്റെ സിറ്റൗട്ട് മുതൽ ബെഡ്‌റൂം വരെ നിറയെ കാർട്ടൂണുകൾ. അതിൽ മുഴുവൻ ഗ്ലോറി സോപ്പ്. സിറ്റൗട്ട് മുതൽ അടുക്കള വരെ സോപ്പിന്റെ മണം. 

പക്ഷെ വല്യപ്പൻ വിചാരിച്ച പോലെ കുളിക്കുന്നവർ എല്ലാരും സോപ്പ് വാങ്ങിയില്ല. ആ കാലത്ത് ആളുകൾ സോപ്പ് വാങ്ങുന്ന രീതി ഇന്നത്തേത് പോലെയല്ല. ഇന്നിപ്പോ ഒരാൾക്ക് ഫേസ് വാഷ് വേറെ... ബോഡി വാഷ് വേറെ... ഷാംപൂ വേറെ... സ്ക്രബ് വേറെയല്ലെ പക്ഷെ അന്നൊക്കെ ഒരു വീട്ടിൽ പത്ത് പേരുണ്ടെങ്കിൽ ...എല്ലാര്ക്കും കൂടി ഒരേയൊരു സോപ്പ് - അത് കുളിക്കാനും തല കഴുകാനും എല്ലാം. ആ സോപ്പ് തീർന്നാലേ അടുത്ത സോപ്പ് വാങ്ങൂ.  ഇനി പുതിയത് വാങ്ങണേൽ നാട്ടുകാർക്കു  ടീവിയിൽ പരസ്യത്തിൽ കാണിക്കുന്ന ലിറിൽ അല്ലെങ്കിൽ റെക്സോണ മതി. വീടുകൾ കേറി ഇറങ്ങി സോപ്പ് വില്പന നടത്താൻ വല്യപ്പൻ സ്വന്തം മക്കളെ പറഞ്ഞു വിട്ടു നോക്കി  പക്ഷെ ടിവിയിലെ നായിക വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സോപ്പ് മതി എല്ലാര്ക്കും. ടീവി പരസ്യങ്ങളില്ലാത്ത വല്യപ്പന്റെ ഗ്ലോറി സോപ്പ് നാട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല,,

കടകളിൽ കൊണ്ടുപോയി വിൽക്കാൻ വല്യപ്പൻ  ശ്രമിച്ചപ്പോൾ പത്രത്തിൽ പോലും പേര് വരാത്ത ഗ്ലോറി സോപ്പ് അവർക്കും വേണ്ട. കാർട്ടണുകൾ മുഴുവൻ വീട്ടിൽ കുന്നായി. ആയിരക്കണക്കിന് സോപ്പു നിറച്ച കാർട്ടണുകൾ. വല്യപ്പനും വല്യമ്മയും നാല് മക്കൾക്കും റിച് ലൈഫ് - രാവിലെ കുളിക്കാൻ ഓരോ സോപ്പ്,  വൈകിട്ട് കുളിക്കാൻ  ഓരോ  സോപ്പ് എന്നിട്ടും സോപ്പ് കുറയുന്നില്ല.

ഒടുവിൽ വല്യപ്പൻ ആ കുന്നുകൂടിയ സോപ്പു പെട്ടികൾക്കു വേറെ ഉപയോഗംങ്ങൾ കണ്ടെത്തി.  സോപ്പ് കാർട്ടൂണുകൾ ഒന്നിനു മേൽ ഒന്നായി വെച്ച് അതിൽ ബെഡ്ഷീറ്റ് വിരിച്ച് വല്യപ്പൻ സോപ്പ് സോഫ ഉണ്ടാക്കി. ഇരിപ്പ് അത്ര സുഖമില്ലായിരുന്നെങ്കിലും അതിൽ ഇരുന്നു എഴുന്നേൽക്കുമ്പോൾ മൂഡിന് നല്ല സുഗന്ധം. 

ചെയിൻ മാർക്കറ്റിംഗിൽ കിട്ടിയ മാട്രസ് മൂന്നുമാസം കൊണ്ട് നശിചായിരുന്നു - അത് മാറ്റി...സോപ്പ് പെട്ടികൾ നിരത്തി കിടക്കയാക്കി.ആഹാ അന്തസ്സ്. ആ കിടക്കയിൽ കിടന്നാൽ കൊതുക് പോലും അടുത്തുവരില്ല. സ്ടൂളായി, മേശയായി, ഇരിപ്പിടമായി അങ്ങനെ സോപ്പ് കാർട്ടനുകൾക്കു ആ വീട്ടിൽ പല ഉപയോഗമായി ..

വീട്ടിൽ ഭിക്ഷക്കാർ വന്നാൽ...കാശില്ല... പക്ഷേ കുളിച്ച് പോവാം...എന്ന് പറഞ്ഞ് കിണറ്റിൻ കരയിൽ ഗ്ലോറി സോപ്പുമായി VIP ബാത്ത് സൗകര്യം വരെ ഏർപ്പെടുത്തി - വെള്ളം കോരി കൊടുക്കുന്നത് വരെ വല്യപ്പൻ.

എന്നിട്ടും സോപ്പ് തീരുന്നില്ല.  പിന്നെ പിന്നെ അടുത്ത ബന്ധുക്കളുടെ വിവാഹം, ഗൃഹപ്രവേശം, ജന്മദിനം - വിശേഷം ഏതായാലും കലണ്ടർ മനോരമ തന്നെ എന്നു പറഞ്ഞ പോലെ സമ്മാനം 'ഗ്ലോറി സോപ്പ്' തന്നെ ആയി  

ചില  ബന്ധുക്കൾ ക്ഷണക്കത്ത് കൊടുക്കുന്നതിന് മുമ്പ് വല്യമ്മയോടു ചോദിക്കും  ..."വല്യപ്പൻ വരുമോ?" - "വരും." "എങ്കിൽ ക്ഷണികുന്നില്ല" എന്നായി . അങ്ങനെ ഗ്ലോറി സോപ്പിന്റെ പേരിൽ ബന്ധുബലങ്ങൾ പോലും എന്നേക്കുമായി വല്യപ്പന്റെ കുടുംബമായി അറ്റുപോയി. 

.കാലം കടന്നുപോയി...സോപ്പുകളുടെ മണം നഷ്ടപ്പെട്ടു. ആളൊന്നു രണ്ടു നേരം കുളിച്ചിട്ടും സോപ്പ്  തീരുന്നില്ല. അപ്പോൾ കുടുംബം ഒരു തീരുമാനമെടുത്തു. രണ്ടു നേരം പോര... ഇനി നാല് നേരം കുളിക്കാം.  

പണ്ട് മാന്തൽ വറുത്ത് ഇടതു കൈയിൽ പിടിച്ചു മണത്തു, വലതു കൈകൊണ്ടു വെറും കഞ്ഞി കുടിച്ചു ശീലിച്ച വല്യപ്പൻ ഒരു ലിറിൽ വാങ്ങി ഇടതു കൈയിൽ പിടിച്ചു വലതു കൈയിൽ മണമില്ലാത്ത സോപ്പ് വെച്ച് കുളിക്കാൻ  കുട്ടികളെ പരിശീലിപ്പിച്ചു .. ഏഴു വർഷം...അതെ... ഗ്ലോറി സോപ്പ് ഇട്ടു ആ വീട്ടുകാർ കുളി തുടങ്ങിയിട്ട് നീണ്ട ഏഴു വർഷങ്ങൾ.. വെല്യമ്മക്കും  വല്യപ്പനും വയസായി - മക്കൾ വലുതായി ..

ഇതിനിടയിൽ സോപ്പ് കാലഹരണപ്പെടുകയോ അലിഞ്ഞുപോവുകയോ ചെയ്തില്ല. ഗ്ലോറി സോപ്പ് കൊണ്ട് കുടുംബത്തിന്റെ ഭാവി തിളങ്ങിയില്ലെങ്കിലും കുടുംബത്തിലെ എല്ലാവരും തലമുടി മുതൽ കാൽവിരൽ വരെ  നാലും അഞ്ചും നേരം കുളിച്ചു തൊലിക്ക് നല്ലൊരു വെപ്രാളം പിടിച്ച തിളക്കം വന്നു.

ഏഴാമത്തെ  വർഷം, ഗ്ലോറി സോപ്പിന്റെ ഒരു പെട്ടി മാത്രമേ ഇനി ബാക്കി ഉള്ളു.  ഒരു രാത്രിയിൽ വല്യപ്പന്  ഗ്ലോറി സോപ്പിട്ടു കുളി കഴിഞ്ഞു വന്നു ചാര് കസേരയിൽ വന്നിരുന്ന് പറഞ്ഞു: 'മക്കളേ, അടുത്ത വർഷം നമുക്ക് വേറൊരു ബിസിനസ്സ് തുടങ്ങിയാലോ?

വാചകം പൂർത്തിയാക്കുന്നതിന് മുൻപ്, കൈയിൽ കിട്ടിയ ഗ്ലോറി സോപ്പെടുത്തു വല്യപ്പന്റെ മൂത്ത മോൻ അപ്പന്റെ തലയ്ക്കു ഒരൊറ്റ ഏറു  -- എന്നിട്ടൊരു ഡയലോഗ് 'കഴുവേറി മോനെ, അപ്പനാണോന്നു പോലും നോക്കില്ല മേലാൽ  'ബിസിനസ്' എന്ന വാക്ക് ഈ വീട്ടിൽ പറഞ്ഞാൽ ...തല്ലിക്കൊല്ലും എന്നിട്ടു അപ്പന്റെ അമ്മൂമ്മേടെ ഈ ഗ്ലോറി സോപ്പിട്ട് കുളിപ്പിച്ച് കിടത്തും..

ചെക്കനെ കുറ്റം പറയാൻ പറ്റുമോ - ? അങ്ങനെ, ആജീവനാന്ത പരാജയങ്ങളുടെ ആ വലിയ സംരംഭകൻ ഒടുവിൽ മൂത്ത മകന്റെ  മുന്നിൽ തോൽവി  സമ്മതിച്ചു. 

അല്ലേലും എല്ലാര്ക്കും  ബിസിനസ് ചെയ്യാനുള്ള കഴിവുണ്ടാവില്ല  - എന്നാലും പരാജയങ്ങളെ ഇത്രയും സ്ഥിരതയോടെ തുടരാനുള്ള കഴിവ് വല്യപ്പന് എങ്ങനെ കിട്ടിയോ യെന്തോ?..


Tuesday, 28 July 2026

ഭാരത് മാതാ കി ജയ് !!!


 ഇമ്മടെ Gen Z പിള്ളേർ കൂട്ടമായി ജനഗണമന പാടുന്നത് കണ്ടപ്പോൾ എനിക്കും ഒരു ഫ്ലാഷ്ബാക്ക്. ഈ പാട്രിയോട്ടിസം എന്ന് പറയുന്ന സാനം ഉണ്ടല്ലോ... അത് ഒരു ഒന്നൊന്നര വൈബ് ആണ്. രാജ്യം നിനക്ക് എന്ത് തന്നു എന്ന് ചോദിച്ചാൽ എടുത്തു പറയാൻ ഒരു പിണ്ണാക്കും ഉണ്ടായാലും ഇല്ലെങ്കിലും National Anthem കേട്ടാൽ നമ്മൾ മാത്രമല്ല... നമ്മടെ രോമം വരെ എഴുന്നേറ്റ് അറ്റൻഷനിൽ നിൽക്കും. ചില രോമങ്ങൾ സല്യൂട്ടും വരെ അടിക്കും.


പന്ത്ര പന്ത്ര സാൽ മുൻപുള്ള കഥയാണ്.  എനിക്കന്നു ഏകദേശം ഇമ്മടെ ഇന്നത്തെ genz പിള്ളേരുടെ പ്രായം പക്ഷെ അന്നും പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയില്ലായിരുന്നു. വ്യത്യാസം എന്താണെന്ന് വെച്ചാൽ... അന്ന് ബുദ്ധിയില്ലായ്മയ്ക്ക് ആത്മവിശ്വാസം ബോണസായി ഉണ്ടായിരുന്നു. ഗൾഫിൽ നിന്ന് വെക്കേഷന് വരുമ്പോൾ  വീടിന്റെ പുറത്തുള്ള കക്കൂസ് പുരയുടെ ചുമരിൽ കരിവെച്ച് വരച്ച ചിത്രങ്ങൾ കണ്ടിട്ട്  ബ്ലെസ്സിമോൾക്കു അന്നേ കുടുംബത്തിലും അയൽക്കാരിലും കലാകാരി എന്ന പട്ടം ഉണ്ടായിരുന്നു.  അങ്ങനെ ഇരിക്കെ എന്റെ മേമ്മയുടെ മോന് സ്കൂളിൽ ഫാൻസി ഡ്രസ് മത്സരം. മെമ്മേടെ ക്ടാവ് അന്ന് യുകെജിയിലോ ഒന്നാം ക്ലാസ്സിലോ മറ്റോ ആണ് പഠിക്കുന്നത്. കുടുംബത്തിലെ ഔദ്യോഗിക കലാകാരി എന്ന് UNESCO അംഗീകാരം കിട്ടിയ എന്നോട് അല്ലാതെ വേറെ  ആരോട് മേമ്മ ഐഡിയ ചോദിക്കും. 

മേമ്മ എന്നോട് ഐഡിയ ചോദിക്കലും  - എന്റെ തലച്ചോറിൽ ഐഡിയകൾ യൂട്യൂബ് ഷോർട്സ് സ്ക്രോൾ പോലെ അനർഗളം നിർഗളം ഒഴുകിവന്നു . ഒന്ന് ആലോചിച്ചപ്പോൾ ഈ ഭൂമിയിൽ ഏത് ജഡ്ജസിന്റെയും രോമം എണീറ്റ് നിൽക്കാൻ ദേശഭക്തിയോളം പോന്ന വേറെ ഒരു സംഭവമില്ല . ആ സമയത്താകട്ടെ കാർഗിൽ യുദ്ധത്തിന്റെ ചൂട് ഒട്ടും ആറിയിട്ടുമുണ്ടായിരുന്നില്ല. അങ്ങനെ നമ്മുടെ ബ്ലെസ്സിമോൾ ഒരു മാസ്റ്റർ പ്ലാൻ ഇട്ടു: ക്ടാവിനെ കാർഗിൽ യുദ്ധത്തിലെ ഒരു ജവാനാക്കാം. വെറും ജവാൻ അല്ല...രാജ്യത്തിന് വേണ്ടി പോരാടി മരിക്കാറായ ജവാൻ.

ഐഡിയയും സ്ക്രിപ്റ്റും സെറ്റ്. സ്ക്രിപ്റ്റ് ഇങ്ങനെയാണ്: യുദ്ധത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ജവാൻ. തല പൊട്ടി ചോര ഒഴുകുന്നു, മുഖത്തും ശരീരത്തും മുറിവുകൾ, ഒരു കൈ ഒടിഞ്ഞു കഴുത്തിൽ സ്ലിങ്ങിൽ കിടക്കുന്നു. ഒരു കാലാകട്ടെ ബോംബ് ആക്രമണത്തിൽ തീ പിടിച്ചു കത്തുകയാണ്. ഒറ്റക്കയ്യും ഒറ്റക്കാലുമുള്ള, ചോര വാർന്നു മരിക്കാറായ ആ ജവാൻ, ബാക്ക്ഗ്രൗണ്ടിൽ വന്ദേ ഏഏഏ... മാതരം.. ജവാൻ ഒറ്റക്കാലിൽ ഞൊണ്ടി ഞൊണ്ടി സ്റ്റേജിന്റെ നടുവിലേക്ക് വരുകയാണ് സൂർത്തുക്കളെ ...എന്നിട്ട് സ്റ്റേജിന്റെ നടുക്ക് നിന്ന് 'ബോലോ ഭാരത് മാതാ കി' (അപ്പൊ audience നിന്ന് ഞങ്ങൾ ജയ്... ) അപ്പൊ കൊച്ചു സ്റ്റേജിൽ ഒറ്റക്കൈ വെച്ച് ഒരു സല്യൂട്ട്. ആഹാ അന്തസ്സ് . സ്ക്രിപ്റ്റ് പറഞ്ഞ് തീർന്നപ്പോൾ എന്റെയും മേമ്മയുടെ രോമം ഒരുപോലെ അറ്റൻഷനിൽ നിന്നു.

അങ്ങനെ ഞങ്ങൾ പ്രിപ്പറേഷൻ തുടങ്ങി. ക്ടാവിനോട് സ്ക്രിപ്റ്റ് ഒക്കെ പറഞ്ഞു കൊടുത്ത് ഡയലോഗ് പഠിപ്പിച്ചു 'ബോലോ ഭാരത് മാതാ കി' . സൗണ്ടും വോയിസ് മോഡുലേഷനും ഒക്കെ അസ്സലായി സെറ്റ് ആക്കി. ചാലക്കുടി ടൗണിലെ കടകളിൽ കയറിയിറങ്ങി അവസാനം ഒരു മിലിട്ടറി പ്രിന്റ് തുണിയും സംഘടിപ്പിച്ചു.ഞങ്ങടെ ഏരിയയിലെ ISO നിലവാരമുള്ള ടെയ്ലർ ജോൺസൻ ചേട്ടനെ കൊണ്ട് ക്ടാവിനു പാന്റും ഷർട്ടും തുന്നിച്ചെടുത്തു. അങ്ങനെ പ്രാക്ടീസ് ഒക്കെ ചെയ്ത് ഞങ്ങൾ അങ്ങേയറ്റം ഫുൾ ഫോമിൽ ആയി. 

അപ്പോഴാണ് മേമ്മയുടെ സംശയം. കാർഗിലിൽ ബോംബ് പൊട്ടിയിട്ട് ജവാന്റെ കാലിൽ  തീയല്ലേ... അത് എങ്ങനെ കാണിക്കും? ഞാൻ ആരാ മോൾ? കുരുട്ടുബുദ്ധിക്ക് ഒരു കുറവുമില്ലാത്ത എനിക്കു അതിനും പ്ലാൻ ഉണ്ടായിരുന്നു. കൊച്ചിന്റെ കാല് മുഴുവൻ വാഴപോള (വാഴയുടെ പിണ്ടിക്കു ചുറ്റുമുള്ള പോള) കൊണ്ട് ഇൻസുലേഷൻ ചെയുക. അതിന് മുകളിൽ നനഞ്ഞ തോർത്ത് ചുറ്റുക - അതിന് മുകളിൽ ആണ് പാന്റ് ഇടുക . ശേഷം സ്റ്റേജിന്റെ ഒരു വശത്തുനിന്ന് ഞാൻ പാന്റിന്റെ അറ്റത്ത് അല്പം തീ കൊളുത്തും. കുട്ടി ചോരയൊലിപ്പിച്ച് രണ്ടടി നടന്ന് സ്റ്റേജിന്റെ നടുവിൽ വന്ന് പ്രാക്ടീസ് ചെയ്ത പോലെ  'ഭാരത് മാതാ കി' എന്ന് വിളിക്കും. സ്റ്റേജിന്റെ ഇപ്പുറത്തു ഒരു കപ്പ് വെള്ളവുമായി അവന്റെ അമ്മ, അതായത് മേമ്മ നിൽക്കും. ക്ടാവ് നടന്നു ഇപ്രത്തു എത്തലും പുള്ളിക്കാരി നേരെ വെള്ളം ഒഴിച്ച് തീ കെടുത്തും. ഓടിയൻസ്  കയ്യടിക്കും,  ജഡ്ജിമാർ കരയും. കൊച്ചു ഗപ്പും വാങ്ങി തിരിച്ചു വരും. ബുഹഹഹ എന്റെ തകർപ്പൻ വിവരണം കേട്ട് മേമ്മയുടെ രോമം ഇപ്പ്രാവശ്യം എഴുനേറ്റുനിന്ന് എന്നെ സല്യൂട് അടിച്ചു ..എന്നെ സമ്മതിക്കണം. 

അങ്ങനെ എല്ലാം സെറ്റ് ആയി  കോമ്പറ്റിഷന്റെ തലേദിവസം ഒരു ഡ്രസ്സ് റിഹേർസൽ ചെയ്തു നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് വരെ ഡയലോഗും മ്യൂസിക്കും മാത്രമേ ഞങ്ങൾ ട്രൈ ചെയ്തിരുന്നുള്ളൂ. ഈ വാഴപ്പിണ്ടി വെച്ചു കെട്ടി കാലിൽ തീ ഇടുന്ന ഐറ്റമൊന്നും ഞങ്ങൾ അതുവരെ റിഹേർസൽ ചെയ്തിരുന്നില്ല. അങ്ങനെ ഞാനും മേമ്മയും കൂടി അപ്പാപ്പന്റെ കണ്ണായ ഒരു വാഴ വെട്ടി ക്ടാവിന്റെ ഇടത്തെ കാലിന്റെ തുട മുതൽ താഴോട്ട് വാഴപ്പിണ്ടി കെട്ടിപ്പൊതിഞ്ഞു. എന്നിട്ട് നനഞ്ഞ തോർത്ത് കൊണ്ട് വീണ്ടും ചുറ്റി. അതും കഴിഞ്ഞ് അതിന്റെ മുകളിൽ പാന്റും ഇടിപ്പിച്ചു. വീടിന്റെ കാർഷെഡ് ആണ് ഞങ്ങടെ സ്റ്റേജ്. കാർഷെഡിന്റെ അങ്ങേയറ്റത്ത് പൈപ്പിൽ നിന്ന് ഒരു കപ്പിൽ വെള്ളം പിടിച്ച് മേമ്മ ഫയർഫോഴ്സ് ആയി നിന്നു. ഇങ്ങേ അറ്റത്ത് ഞാൻ ഡയറക്ടർ. 

ഞാൻ ക്ടാവിനെ ഡയലോഗ് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. കൊച്ചു ഓക്കേ എന്ന് തലയാട്ടിയതും ഞാൻ  'റെഡി. ആക്ഷൻ' എന്ന് അലറി തീപ്പെട്ടി ഉരസി ക്ടാവിന്റെ പാന്റിന്റെ അറ്റത്ത് തീ കൊളുത്തി. പാന്റിൽ തീ പിടിച്ചതും  ക്ടാവ് പഠിച്ച ഡയലോഗ് മുഴുവൻ ഹാർഡ് ഡിസ്കിൽ നിന്ന് ഡിലീറ്റ് ആക്കി . ചെക്കൻ കണ്ണ് മിഴിച്ച് തീയിലേക്കു തന്നെ നോക്കി സ്റ്റക്ക് ആയി നിന്നു. 

ഞാൻ ഉറക്കെ : ' ഡാ, പറയെടാ...ബോലോ ഭാരത് മാതാ കി  

ക്ടാവിണ്ടോ പറയുന്നു... ക്ടാവ് ആകെ പേടിച്ചു വിറങ്ങലിച്ചു തീ നോക്കി നില്കുന്നു - തീ ആണേൽ പാന്റിന്റെ അല്പം കൂടി മോളിലേക്കു പടരാൻ തുടങ്ങി .

അങ്ങേ അറ്റത്ത് മേമ്മയും തുടങ്ങി. 'മോനെ പറയെടാ... ബോലോ ഭാരത് മാതാ കി ജയ്. 

ഞാൻ വീണ്ടും  അലറി - ഡാ... വേഗം ബോൽ, ബോൽ.. ..ബോലെടാ ഭാരത് മാതാ കി 

കൊച്ചു...😳 ബ്ലിങ്കസ്സ്യ 

ഞങ്ങളുടെ ഈ ഇരുവശത്തുനിന്നുള്ള ഭീകരമായ അലർച്ചയും ആക്രോശവും കൂടിയായപ്പോൾ ക്ടാവ് പേടിച്ചു നിലവിളിച്ച് കരയാൻ തുടങ്ങി. പറമ്പിൽ അടക്ക പെറുക്കി നിന്നിരുന്ന അമ്മാമ്മ ക്ടാവിന്റെ കരച്ചിൽ കേട്ട്  നോക്കിയപ്പോ കണ്ട കാഴ്ച.  കാർഷെഡിന്റെ നടുക്കു നിന്ന്, മോഹൻലാൽ ലേലു അല്ലു ലേലു അല്ലു എന്ന് കരയുന്നതുപോലെ ' അയ്യോ... തീ... തീ...എന്ന് നിലവിളിച്ച് കരയുന്ന കൊച്ചുമോനെയും, കാർഷെഡ്‌ഡിന്റെ ഇരുവശത്തുനിന്നും 'ഭാരത് മാതാ കി ജയ്'  എന്ന് ആക്രോശിചു ദേശഭക്തി പഠിപ്പിക്കുന്ന ഇളയ മോളെയും, എന്നെയുമാണ്. ഹൃദയഭേദകമായകാഴ്ച കണ്ടിട്ട് ഞെട്ടിപ്പോയ അമ്മാമ്മ  ഒരു സെക്കൻഡ് പോലും കളഞ്ഞില്ല, മുണ്ടുടുത്ത ഒളിമ്പിക്സ് സ്പ്രിന്റർ പോലെ പറമ്പിലെ ചെടിയും തടിയും ചാടി കടന്നു ക്ടാവിന്റെ അടുത്തെത്തി കാർപോച്ചില് കിടന്ന ഒരു ചാക്ക് എടുത്തു കൊച്ചിനെ പൊതിഞ്ഞ് തീ കെടുത്തി. തീ കെടുത്തിയ ആവേശത്തിൽ, അതുവരെ ഒരക്ഷരം മിണ്ടാതിരുന്ന ക്ടാവ് ഒറ്റയടിക്ക് ഉറക്കെ - ഭാരത് മാതാ കി ജയ്.. എന്ന് വിളിച്ചു ബോധം കെട്ട് 

അമ്മാമ മേമ്മയെ നോക്കി. എടീ എരണംകെട്ടവളേ  . നീ എന്ത് തേങ്ങ നോക്കി നിൽക്കുവായിരുന്നു 

'അമ്മേ... അത് ഫാൻസി ഡ്രസ്സ്.' 

'കൊച്ചിനെ തീ ഇട്ടിട്ടാണോടി നിന്റെ മറ്റേടത്തെ ഫാൻസി ഡ്രസ്സ്?

ഞാൻ ജഗദീഷിന്റെ എക്സ്പ്രഷനിൽ ...'അതുപിന്നെ... വാഴപ്പിണ്ടി വെച്ചിട്ടുണ്ടായിരുന്നു...'എന്ന് പറയാൻ ശ്രമിക്കുമ്പോഴേക്കും അമ്മാമ്മ രണ്ടാം ഇന്നിംഗ്സ് തുടങ്ങി.

"ഈ പരക്കഴിക്കു (അത് എന്നെ ഉദ്ദേശിച്ചാണ്) അഞ്ചു പൈസയുടെ വിവരമില്ലെന്നു പണ്ടേ അറിയാം... പക്ഷേ നിനക്ക് എന്തിന്റെ കടി എടുത്തിട്ടാടി  സ്വന്തം കൊച്ചിന്റെ മോളിൽ ഈ അഭ്യാസം കാണിക്കാൻ ഇവളുടെ കൈയിൽകൊടുത്തേ? 

പിന്നെ അങ്ങോട്ട് അമ്മാമ്മയുടെ ഡയലോഗുകൾക്ക് U/A സർട്ടിഫിക്കറ്റ് പോലും കിട്ടില്ല. സംഭവം പന്തിയല്ല, സീൻ ആകെ കോൺട്രാ ആണെന്ന് മനസ്സിലായ ഞാൻ  പതുകെ അവിടെ നിന്നു  ടെറസിലേക്ക് സ്കൂട്ടായി 

പാവം മേമ്മയ്ക്ക്  അന്ന് അമ്മാമ്മയുടെ വായിൽ നിന്നും, കണ്ണായ വാഴ വെട്ടിയതിനു അപ്പാപ്പന്റെ വായിൽ നിന്നും വയറു നിറയെ കിട്ടി. (ക്ടാവിന്റെ അപ്പൻ ഗൾഫിൽ ആയതു കൊണ്ട് അങ്ങേര് അറിഞ്ഞില്ല ) 

anyhow അന്ന് വരെ എനിക്ക് ഉണ്ടായിരുന്ന കലാക്കാരി പട്ടം  അന്നുമുതൽ അമ്മാമ ഔദ്യോഗികമായി 'മറ്റെടുത്തെ കൊലകാരി' എന്നാക്കി തിരുത്തി ..

അടിക്കുറിപ്പ്ട്ട് : തീ മുകളിലേക്ക് പടർന്നിട്ടും, വാഴപ്പിണ്ടിയും നനഞ്ഞ തോർത്തും കാരണം പാന്റ് വെട്ടി മാറ്റിയപ്പോൾ കൊച്ചിന്റെ കാലിൽ ഒരു തരി പൊള്ളൽ പോലും ഉണ്ടായിരുന്നില്ല. ക്ടാവ് പേടിച്ചു വിറച്ചു എന്നതൊഴിച്ചാൽ അന്നത്തെ എന്റെ പ്ലാൻ പക്കാ ഫൂൾപ്രൂഫ് ആയിരുന്നു.

ഹോ.എന്തായാലും അതിനുശേഷം ആരെങ്കിലും ഭാരത് മാതാ കി ജയ്  എന്ന് വിളിക്കുന്നത് കേട്ടാൽ എന്റെ കണ്ണിൽ കാർഷെഡിൽ തീ പിടിച്ച പാന്റുമായി ഫ്രീസ് ആയി നിൽക്കുന്ന ആ ധീര ജവാനെയും, രണ്ടു സൈഡിൽ നിന്ന് മാതാ കി ജയ് അലറുന്ന ഞങ്ങളെയുമാണ്.

ബിത്വ -  കുഞ്ഞിലേ തീ കണ്ടു പേടി പോയതിന്റെ സൈഡ് എഫക്റ്റ് ആണോന്നു അറിയില്ല പിൽക്കാലത്തു പ്രസ്തുത ജവാൻ ചാലക്കുടി പെരുന്നാളിന് ഗുണ്ട് കൈയിൽ പിടിച്ച് പൊട്ടിച്ച് കയ്യിലെ ഒരു വിരലിനെ വീരമൃത്യു വരിപ്പിച്ചിട്ടുണ്ട്.  

Wednesday, 22 July 2026

ദി ഗ്രേറ്റ് ഇന്ത്യൻ കുക്കർ 🚀


  ദി ഗ്രേറ്റ് ഇന്ത്യൻ കുക്കർ  🚀


കഴിഞ്ഞ ദിവസം ഞാൻ പോസ്റ്റ് ചെയ്ത കുക്കറിൽ മുട്ട വേവിക്കുന്ന വീഡിയോയ്ക്ക് കിട്ടിയ കൊറേ കമന്റുകൾ കണ്ടു ഞാനാകെ വിജ്രംഭിച്ചു പോയി.

ഞാൻ കരുതിയത് നാട്ടുകാർക്ക് പെണ്ണുങ്ങളുടെ ഡ്രസ്സിങ് സെൻസിനെക്കുറിച്ച് മാത്രമേ ആശങ്ക ഉണ്ടായിരുന്നുള്ളൂ എന്നാ, ഇപ്പോഴിതാ എന്റെ കുക്കറിന്റെ അകത്തെ കറുപ്പ്നിറം വരെ ആളുകൾക്ക് വലിയ പ്രശ്നമായിരിക്കുന്നു 
എന്നാ ഞാനൊരു കാര്യം പറയട്ടെ I'm a proud cooker girl പല വലിപ്പത്തിലും പല രൂപത്തിലുമുള്ള കരിഞ്ഞതും കരിയാത്തതും ആയ കൊറേ കുക്കറുകൾ എന്റെ കയ്യിലുണ്ട്. കാരണം, സമയവും ഗ്യാസും ലാഭിച്ച് തരുന്ന ഒരേയൊരു മഹാത്മാവ് ഈ കുക്കർസ് മാത്രമാണ്.

ഇനി അതിന്റെ ഉള്ളിലെയും കുണ്ടിയുടെയും കറുത്ത നിറത്തിന്റെ കാര്യം... ഒരു സ്ത്രീ അടുക്കളയിൽ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും സക്സസ് ആവണമെന്നില്ലല്ലോ. നാസയിലെ സയന്റിസ്റ്റുകളെപ്പോലെയാണ് ഓരോ സ്ത്രീയും അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തുന്നത്. ഓരോ പുതിയ ഡിഷും പരീക്ഷിക്കുന്നതിനിടയിൽ ചിലപ്പോൾ അടിപിടിക്കാം, കുക്കർ കരിഞ്ഞുപോവാം. അതൊന്നും എനിക്ക് ഒട്ടും നാണക്കേടുള്ള കാര്യമല്ല.
ഒരു സ്ത്രീയുടെ ശരീരത്തിൽ അമ്മയാകുമ്പോൾ വീഴുന്ന stretch marks ഇല്ലേ?

അതുപോലെ എന്റെ കുക്കറിനുണ്ടായ കറുത്ത പാടുകൾ എനിക്ക് അഭിമാനത്തിന്റെ മെഡലുകളാണ്. വർഷങ്ങളായി എന്റെയും വീട്ടുകാരുടെയും വിശപ്പടക്കാൻ ആ കുക്കർ ഏറ്റുവാങ്ങിയ യുദ്ധമുറിയിലെ മുറിവുകളാണത്. I'm proud of my cooker's burnt and black insides and bottom 
ഇനി എന്റെ സ്റ്റോവ് വൃത്തിയില്ല എന്ന് കണ്ട് ഉറക്കം കെട്ടിരിക്കുന്ന മഹാമനസ്കരോട് ഒന്നേ പറയാനുള്ളൂ—എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ. നിങ്ങൾക്ക് അതത്ര പ്രശ്നം ആണെങ്കിൽ ആഴ്ചതോറും എന്റെ ഗൂഗിൾ പേയിലേക്ക് ഒരു 500 റുപ്പീസ് അയച്ചു തന്നാൽ മതി, ഞാൻ ഡെയിലി 100 രൂപ കൊടുത്ത് വേറെയാളെ വെച്ച് സ്റ്റോവ് തുടപ്പിച്ചു കൊള്ളാം

Tuesday, 21 July 2026

RICH പീപ്പിൾസ്നെ ബഹുമാനിക്കാൻ പഠിക്കെടോ !!!


RICH പീപ്പിൾസ്നെ ബഹുമാനിക്കാൻ പഠിക്കെടോ !!!

കഴിഞ്ഞ ദിവസം ഒരു മലയാളം ന്യൂസ് റീഡർ ഇട്ട ബ്ലൗസിനെ ചൊല്ലിയുള്ള പോസ്റ്റും അതിന്റെ തുടർചർച്ചകളും കണ്ടപ്പോൾ എനിക്കും ഒരു ഫ്ലാഷ്ബാക്ക്. 

എനിക്കങ്ങനെ ഒരു പ്രശ്നമുണ്ട് എന്ത് കാര്യം കണ്ടാലും കേട്ടാലും അതുമായി ബന്ധപ്പെട്ട് എന്റെ തലച്ചോറിൽ പഴയ ഓർമ്മകളുടെ Google ഡ്രൈവ് താനേ ഓപ്പൺ ആകും. ഇപ്പോഴത്തെ പിള്ളേർക്ക് വിശ്വസിക്കാൻ പോലും പാടാവും എന്നാലും പാഡിന് പകരം തുണി ഉപയോഗിച്ചും, അടിവസ്ത്രങ്ങൾ ഉണക്കുമ്പോൾ അതിന്റെ മുകളിൽ തോർത്ത് വിരിച്ച് മറച്ചും ജീവിച്ച ഒരു തലമുറ ഉണ്ടായിരുന്നു. എന്നെപോലുള്ളവർ അങ്ങനെ രണ്ടു ലോകവും കണ്ടവരാണ്... തുണിയും കണ്ടു, പാഡും കണ്ടു, കപ്പും കണ്ടു . Black & whiteലും, colour റിലും led TV യിൽ ബ്രസീലും , ഇറ്റലിയും  ഫ്രാൻസും, ജർമ്മനിയും, അർജന്റീനയും സ്പെയിനും രണ്ടു വട്ടം വീതം worldcup എടുത്തത് കണ്ട ജനറേഷൻ ആണ് ഞങ്ങളുടേത് . 

അന്നൊക്കെ ചില വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ഉണക്കാൻ പ്രത്യേകം ഒരു ചായ്പ് വരെ ഉണ്ടായിരുന്നു. ചായ്പില്ലാത്ത വീടുകളിൽ എന്താ പരിപാടി? - അടിവസ്ത്രം ആദ്യം അഴയിലിടും ... അതിന്റെ മുകളിൽ ഒരു തോർത്ത് ഇടും - കണ്ടാൽ തോന്നും ചുമ്മാ തോർത്ത് ഉണക്കാൻ ഇട്ടതാണെന്ന്. അതിന്റെ അടിയിൽ ഒരു ബ്രാ പ്രാണവായുവിനായി പൊരുതുന്നുണ്ടെന്ന കാര്യം വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രം അറിയാം..

ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞങ്ങളുടെ ക്ലാസിലെ ഒരു കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞു. വെറും 19 വയസ്. അവൾടെ ജാതകത്തിൽ എന്തോ 20 കഴിഞ്ഞാൽ കല്യാണം നടക്കില്ലെന്നോ മറ്റോ  ജ്യോൽസ്യൻ പറഞ്ഞതുകൊണ്ട് വീട്ടുകാർ വേഗം കെട്ടിച്ചുവിട്ടു. കല്യാണം കഴിഞ്ഞ് ഒരാഴ്ച ലീവെടുത്ത് അവൾ കോളേജിൽ തിരിച്ചെത്തി.

അവൾ വന്നു കേറിയപ്പോ ക്ലാസ് already തുടങ്ങിയതുകൊണ്ട് ഞങ്ങൾക്കൊന്നും ചോദിക്കാൻ പറ്റിയില്ല. പക്ഷേ ഞങ്ങളുടെ അവസ്ഥ പറയണ്ട. 19 വയസ്സല്ലേ - കൗതുകം ലേശം കൂടുതൽ ആവുമല്ലോ.. ഓരോരുത്തരുടെയും മനസ്സിൽ ഓരോ ചോദ്യപേപ്പർ റെഡിയാണ്. ഉച്ചയ്ക്ക് ബെൽ അടിച്ചാൽ കാന്റീനിൽ ഇരുത്തി ഒരു viva നടത്തണം എന്നാണ് പ്ലാൻ. (യു സീ അന്നത്തെ പ്രായത്തിൽ കേട്ടറിഞ്ഞ കാര്യങ്ങൾ സത്യമാണൊന്നു ചോദിച്ചറിയണമല്ലോ )

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ലഞ്ച് ബെൽ അടിച്ചു. ഞങ്ങൾ അവളെ വളഞ്ഞു. അവൾക്ക് ഞങ്ങളുടെ ഉദ്ദേശം ഏതാണ്ട് മനസ്സിലായി. അവളാകെ നാണിച്ച് തക്കാളി പോലെ ചുവന്നിരിക്കുകയാണ്.

പക്ഷേ ചോദിക്കാൻ വന്ന ഞങ്ങൾക്കു പെട്ടെന്ന് നാണം.. നീ ചോദിക്ക്...അല്ല, നീ ചോദിക്ക്... എന്ന് പരസ്പരം ഉന്തിത്തള്ളി എല്ലാവരും ഒഴിഞ്ഞു മാറാൻ തുടങ്ങി.

അപ്പോഴാണ് ഞങ്ങളുടെ ടീമിലെ ഏറ്റവും പൊട്ടിക്കാളി എഴുന്നേറ്റത്. "നിങ്ങളാരും ചോദിക്കണ്ട... എല്ലാവർക്കും അറിയേണ്ട ചോദ്യം ഞാൻ ചോദിക്കാം"

അവളുടെ ചോദ്യവും മണവാട്ടിയുടെ ഉത്തരവും കേഴ്ക്കാൻ ഞങ്ങൾ കാതുകൂർപ്പിച്ചു വെള്ളമിറക്കി ഇരിക്കുവാണെ .

അവൾ ഒരു കൂസലുമില്ലാതെ ചോദിച്ചു...

"നീ അവന്റെ വീട്ടിൽ കുളി കഴിഞ്ഞു  ഷഡിയും ബ്രായും കഴുകി എവിടെയാണ് ഇട്ടത്?"

ലത് പ്രതീക്ഷിച്ച് ലിത് കിട്ടിയ അവസ്ഥ. ചോദ്യം കേട്ടതും ഞങ്ങൾ ചിരിച്ച് ഒരു വഴിയായി.

ചിരി പൂരം കഴിഞ്ഞപ്പോൾ മണവാട്ടി തിരിച്ചൊരു ചോദ്യം...നിങ്ങൾ guess ചെയ്‌ .. എവിടെയായിരിക്കും 

സത്യത്തിൽ അപ്പോഴാണ് ഞങ്ങൾക്കും ബോധോദയം. - പുറത്ത് ആരും കാണാതെ അടിവസ്ത്രം ഉണക്കി വളർന്ന ഞങ്ങൾക്കാർക്കും  ആ ചോദ്യത്തിന് ഒരു ഉത്തരവും ഇല്ല. 

അവസാനം ഉത്തരവും അവൾ തന്നെ പറഞ്ഞു..അന്നൊക്കെ attached ബാത്ത്റൂം എന്ന സംഭവം എല്ലാ വീടുകളിലും ഇല്ലല്ലോ. അവൾ കുളിക്കാൻ പോകുമ്പോൾ അടിവസ്ത്രങ്ങൾ കൂടെ കഴുകും. പിന്നെ ആരും കാണാതെ സ്വന്തം മുറിയിലേക്ക് മുഷിഞ്ഞ തുണികൾക്കിടയിൽ വെച്ച് കള്ളക്കടത്തു നടത്തും . രാത്രി കിടക്കാൻ നേരം ഫാൻ ഫുൾ സ്പീഡിൽ ഇട്ട്, തറയിൽ ഒരു തുണി വിരിച്ച് അതിന്റെ മുകളിൽ രണ്ടിനെയും VIP അതിഥികളെ പോലെ കിടത്തി ഉണക്കും.

എന്തായാലും ആ ചോദ്യത്തോടെ എല്ലാവരുടെയും ബാക്കി ചോദ്യങ്ങൾ ചോദിക്കാനുള്ള flow അങ്ങ് പോയാർന്നു. കല്യാണം കഴിഞ്ഞാലും പെണ്ണുങ്ങൾക്ക് എന്തൊരു കഷ്ടപ്പാടാ എന്ന് പറഞ്ഞു ഓരോത്തർ താടിക്കു കൈകുത്തിയിരുന്നു നെടുവീർപ്പെട്ടു.

എനിക്കെന്തായാലും അത്ര കഷ്ടപ്പെടേണ്ടി വന്നില്ല. ഞാൻ കെട്ടിയത് attached ബാത്ത്റൂമുള്ള ബെഡ്റൂം ഉള്ള ഒരു റിച്ച് ഗൈ യെ ആയിരുന്നു.

അന്നൊക്കെ റിച്ച് എന്നതിന്റെ അർഥം BMW കാറോ ബാങ്ക് ബാലൻസ് അല്ലായിരുന്നു, attached bathroom ആയിരുന്നു 😄

Sunday, 15 September 2013

ഒരു മത്സര കഥ ..


ഞാൻ ഉൾപ്പെട്ട ഔർ ക്ലിക്ക്സ് എന്ന ഗ്രൂപ്പിലെ ചേച്ചി പറഞ്ഞിട്ടാ പായസ മത്സരത്തിൽ പങ്കെടുക്കാൻ തിരുമാനിച്ചത്. പല മത്സരങ്ങളിലും മുമ്പ് പങ്കെടുത്ത് പരിചയം ഉണ്ടെങ്കിലും, പാചക മത്സരത്തിൽ കന്നിഅങ്കം..പിന്നെ പായസം - അതിനൊരു നിശ്ചിത ചേരുവകൾ ഉണ്ടല്ലോ..പാല് പഞ്ചസാര ഓർ ശർക്കര പിന്നെ അണ്ടിപരിപ്പ്, മുന്തിരി, ഏലക്ക etc അത് വച്ച് എന്ത് അത്ഭുതം കാട്ടാനാ !!.. അത് കൊണ്ട് പായസത്തിനെ എങ്ങനെ വ്യത്യസ്തം ആക്കാം എന്ന ചിന്ത ആയി..അങ്ങനെ കഴിഞ്ഞ ആഴ്ച മുഴുവൻ എന്റെ ഓഫീസിൽ പായസവാരം ആയി ആഘോഷിക്കുകയായിരുന്നു. എല്ലാ ദിവസവും ഓരോ പായസം ഉണ്ടാക്കും.. 'പരീഷണ മൃഗങ്ങൾ' എല്ലാരും എന്റെ ഓഫീസിലെ സഹപ്രവർത്തകർ. (പാവങ്ങൾ) .അങ്ങനെ പരീഷണങ്ങൾക്ക്  അവസാനമായി ലേയെർ പായസം ഉണ്ടാക്കാം എന്ന് തിരുമാനിച്ചു. (മൂന്നു തരം പായസം ലേയെർ ആയി സെർവ്  ചെയുക) പിന്നെ ഡിസ് പ്ലേ എങ്ങനെ ആകർഷകമാക്കം എന്നായി. പല സുഹൃത്തുക്കളും പല അഭിപ്രായങ്ങൾ പറഞ്ഞു തന്നു സഹായിച്ചു...എല്ലാര്ക്കും താങ്ക്സ് ..
വെള്ളിയാഴ്ച -
എന്റെ ലേയെർ പായസത്തിന്റെ എല്ലാ ചെരുവകളും അരച്ച് ചേർക്കേണ്ടതായത് കൊണ്ട് കാലത്തെ തുടങ്ങി അരക്കലും പൊടിക്കലും.. 2 അടുപ്പുകൾ. ഞാനും അമ്മയും അനിയനും ചട്ടിയും കലവും മാറി മാറി വെക്കുന്നു, ഇളക്കുന്നു മറിക്കുന്നു..അടുക്കള ഒരു യുദ്ധക്കളം ആയി മാറി. അവസാനം രണ്ടരക്ക് എല്ലാം റെഡി ആക്കി സമാജത്തിലോട്ടു ചെന്നപ്പോ അവിടെ പൂക്കളമത്സരം നടക്കുന്നു !! മൂന്നു മുതൽ നാലര വരെ അവിടെ അങ്ങനെ കുറ്റി അടിച്ചു നിന്നു ,... ഇതിനിടയിൽ ബോർ അടിച്ചു മരിക്കാറായ എന്നെ കണ്ടു രണ്ടു മിടുക്കന്മാര് പിള്ളേർക്ക് എന്റെ ബോർ അടി മാറ്റാൻ ഒരു ഐഡിയ തോന്നികാണും.. അവർ ഓടി വന്നു എന്റെ സഞ്ചി വഞ്ചികളിലേക്ക് ഒരു ചാട്ടം. 'ച്ചിലും ച്ചിൽ ചിലും'  പായസം ഡിസ്പ്ലേ ചെയാൻ ഞാൻ കൊണ്ട് വന്ന സെന്റർ ബൌൾ പൊട്ടുന്ന ശബ്ദം !! എന്റെ കണ്ണുകൾ നിറയാൻ അധിക സമയം  വേണ്ടി വന്നില്ല. (ഈശ്വരാ ..ആ പിള്ളേർക്ക് നല്ലത് മാത്രം വരുത്തണേ) കണ്ടു നിന്ന ഔർ ക്ലിക്സിലെ  ചേട്ടന്മാർ  "നീ ടെൻഷൻ അടിക്കാതെ നമ്മുക്ക് എന്തേലും ശരിയാക്കാം" എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പോളാണ് ഞാൻ ഓർത്തത്‌ അവിടെ അടുത്ത് ഒരു കുടുംബ സുഹൃത്തിന്റെ വീട് ഉണ്ടല്ലോ എന്ന്. ഒന്ന് വിളിച്ചാൽ ആളുടെ വീട്ടിൽ സംഭവം ഉണ്ടെങ്ങിലോ?..ഞാൻ നേരെ വിളിച്ചു. 

ടെൻഷൻ കാരണം ഫോണ്‍ എടുത്തപ്പോൾ കിതപ്പിനിടയിൽ ആദ്യം പറഞ്ഞത് ..
"ചേട്ടാ  ...വീട്ടിലുണ്ടോ ?"
"അതെ .. ഉണ്ട് "
ഞാൻ പെട്ടെന്ന് അങ്ങട് വരട്ടെ ?? 
"ങേ ... കുട്ടി ഏതാ ???" (ഞാൻ ആ ടൈപ്പ് അല്ല )
"അയ്യോ ..ചേട്ടാ ഇതു ഞാനാ .. ....എന്റെ ബൌൾ പൊട്ടി." 
"എനികൊന്നും ..മനസിലാവുന്നില്ല."
"ഞാൻ  പായസ മത്സരം ബ്ലാഹ് ബ്ലാഹ് .......................(കഥ)"
"ഓ അതിനെന്താ ഇവിടെ വന്നു എന്താന്ന് വെച്ചാൽ കൊണ്ട് പോയിക്കോ. "
അതിനിടയിൽ കൂടെ നിന്ന കൂടുകാരി ഇനി അവിടെ നിന്ന് കിട്ടിയില്ലേൽ എന്ത് ചെയ്യും ?  'സന' കട ഇവിടെ അടുത്താ, അവിടെ പോയി എന്തേലും എടുക്കാം ... ടെൻഷൻ അടിച്ചു നില്ക്കുന്ന എന്നെ കണ്ടു എന്റെ മമ്മി ''നീ ഇപ്പൊ വണ്ടി എടുക്കണ്ട'' (രണ്ടു ഇടി കഴിഞ്ഞതിനു ശേഷം മമ്മിക്കു എന്റെ വാഹനമോടിക്കൽ പ്രാവീന്ന്യത്തിൽ വലിയ മതിപ്പാ) കണ്ടു നിന്ന ഞങ്ങടെ ഗ്രൂപ്പ്‌ അഡ്മിൻ ചേട്ടൻ സനയിൽ കൊണ്ട് പോവാമെന്നു ഏറ്റു.. ഒരു കൂട്ടുകാരി കൂട്ടിനും വന്നു. ട്രാഫിക്‌ സിനിമയിൽ  ആംബുലെൻസിൽ ഹൃദയം കൊണ്ട്  പോവുന്ന ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു അഡ്മിൻ ചെട്ടന്റെത്  ...

ഞാൻ "ഗോ  ഗോ ഗോ ഫാസ്റ്റ്."
ചേട്ടൻ..." കുഞ്ഞേ .. നിന്റെ മൈക്രക്കും ഒരു പരിധി ഇല്ലേ ?
പൊട്ടിയ പോലത്തെ ബൌൾ ഒന്നും കിട്ടാത്തത് കൊണ്ട് ഒരു വെള്ളം ഗ്ലാസ്‌ വാങ്ങി ഞങ്ങൾ തിരിച്ചു... നന്ദി അഡ്മിൻ ചേട്ടാ...
തിരിച്ചു എത്തിയപ്പോ  മത്സരം തുടങ്ങിയിരുന്നു ജനപ്രളയം .തിക്കും.തിരക്കും... ഉന്തും തള്ളും ..
പാവം എന്റെ കൂട്ടുകാരി എന്നെ ഒത്തിരി ഒത്തിരി സഹായിച്ചു (ഉമ്മ) നീ ഇല്ലായിരുന്നെങ്കിൽ  ഞാൻ പങ്കെടുക്കില്ലായിരുന്നു. അത്രക്ക് നെർവെസ് ആയ നിമിഷങ്ങൾ..(പൊട്ടിയ പാത്രം എന്റെ സ്വന്തം ആയിരുന്നില്ല എന്നതായിരുന്നു എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥ ആക്കിയത് )
Num 38 .. ടേബിൾ അടുത്തെത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി,,, "ആർ ദേ ജോകിംഗ്?) കഷ്ട്ടി 35 cm വീതിയുള്ള മേശ. അത്രയും തന്നെ നീളവും. കഴിഞ്ഞ വര്ഷത്തെ മേശയുടെ വീതി അനുസരിച്ചാണ് ഡിസ്പ്ലേക്കുള്ള  സാമഗ്രികൾ കൊണ്ട് വന്നത് അതും പല പല സഞ്ചികളിലായി.. ഇനി ഇതൊക്കെ എന്ത് ചെയ്യും.!

എന്റെ കൂട്ടുകാരി പറഞ്ഞു  "തല്കാലം എന്തേലും അഡ്ജസ്റ്റ് ചെയ്തു വെക്കാം" കൊണ്ട് വന്ന പകുതി മുക്കാൽ സാധനങ്ങളും ഉപയോഗികേണ്ടി വന്നില്ല.. വെക്കാൻ സ്ഥലം ഉണ്ടായിട്ടു വേണ്ടേ?.അങ്ങനെ എന്തൊക്കെയോ ഒപ്പിച്ചു അവിടെ നിന്ന് പുറത്തിറങ്ങി.
എന്റെ പ്രിയ കൂട്ടുകാരിക്കും അവളുടെ ഭർത്താവിനും ..താങ്ക്സ്...
പിന്നെ ലുലുവിന്റെ ഫാഷൻ  ഷോ..അത് കഴിഞ്ഞപോൾ ഉടനെ  ഒരു അറിയിപ്പ് "പായസ മത്സരത്തിൽ പങ്കെടുത്ത എല്ലാ ഗടികളും ഉടനെ തന്നെ അവരവരുടെ മേശ ഒഴിവാക്കി തരണം !!
ങേ ,,,അപ്പൊ മൂന്ന്  ലിറ്റർ പായസം എന്ത് ചെയും? മേശകരികിൽ ഇനി എന്ത് ചെയ്യണം 

എന്നറിയാതെ ബ്ലിന്ഗസ്സ്യ ആയി നിക്കുന്ന എന്നെ കണ്ട ഒരു സുഹൃത്ത്‌  "പറ എന്ത് സഹായമാ വേണ്ടേ?
"ഈ  സംഭവങ്ങൾ ഒക്കെ ഒന്ന് പുറത്തെത്തിക്കാൻ സാഹായിക്കാമൊ?" 
അതിനെന്താ .. 

അങ്ങനെ അഭയാർഥികൾ പാലായനം ചെയുന്ന പോലെ ഞാനും സുഹൃത്തും, ചട്ടിയും കലവും സഞ്ചിയും ഒകെ പൊക്കി പിടിച്ചു തിരക്കിലൂടെ ഉന്തി തള്ളി എങ്ങനെയോ പുറത്തെത്തി. സുഹൃത്തേ താങ്ക്സ്...
കാന്റീൻ മുന്നിൽ എത്തിയപ്പോ വേറെ ഒരു ചേട്ടൻ (നമുക്ക് പിന്നെ ചേട്ടന്മാര്ക്കു പഞ്ഞം ഇല്ലല്ലോ...എല്ലാവരും ചേട്ടന്മാരും അനിയന്മാരും ആണ്) എന്റെ കയ്യിൽ ഇരിക്കുന്ന  പായസം കാലി  ആക്കി തരുന്ന കാര്യം ഏറ്റെടുത്തു.
അതിനിടയിൽ ആരൊക്കെയോ 'ഐസ്ക്രീം' കഴിച്ചു ഇഷ്ടയെന്നു പറഞ്ഞു...(സന്തോഷം). 

എന്തിനും ഏതിനും "പോര" എന്ന് പറയുന്ന ഒരു വക്കീല് ഉണ്ട് ഞങ്ങടെ ഗ്രൂപ്പിൽ, അങ്ങേരു കൊള്ളാമെന്നു പറഞ്ഞു. ആള് കൊള്ളാമെന്നു പറഞ്ഞാൽ കപ്പ്‌ കിട്ടിയ പോലാ !..
പാവം ചേട്ടന്മാർ ,,പായസം കാലിയാക്കി ..എനിക്ക്  പാത്രം വരെ കഴുകി  തന്നു. വക്കീലേ..ചേട്ടന്മാരേ.. താങ്ക്സ്..
എല്ലാ കുട്ടി ചട്ടി പരാധീനങ്ങൾ കൊണ്ട് പോവുന്ന വഴി അബദ്ധവശാൽ തിരിച്ചു പോവാനുള്ള വഴി ചോദിച്ചത് മ്മടെ അഡ്മിൻ ചേട്ടനോട് !!   "ദേ ഈ വഴി നേരെ പോയി ലെഫ്റ്റ്  എടുത്താൽ നേരെ എത്തുന്നത്‌ അങ്ങോട്ടുള്ള റോട്ടിലെക്കാ"

അക്ഷരം പ്രതി നേരെ പോയി ലെഫ്റ്റ് എടുത്തത്‌ ഏതോ ഒരു പോക്കറ്റ് റോഡ്‌.. അവിടെ കഷ്ട്ടി ഒരു വണ്ടിക്കു പോവാനുള്ള ഗ്യാപ്. മുന്നിലുള്ള വണ്ടി അനങ്ങുനില്ല കുറച്ചു കഴിഞ്ഞപ്പോൾ ആ വണ്ടിയിൽ നിന്നും ഒരു ഒന്പത് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയും അവന്റെ അമ്മയും പുറത്തിറങ്ങി ചുറ്റും നോക്കുന്നു... മദർ തെരേസക്ക് പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇറങ്ങി ചെല്ലാൻ അധികം സമയം വേണ്ടി വന്നില്ല..  "എന്താ പ്രശ്നം" "വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല .. ഒന്ന് പുഷ് ചെയ്താൽ സ്റ്റാർട്ട്‌ ആകി നോക്കാം ''

ഓ ശെരി...മലയാളി മങ്കി  ആയി കോലം കെട്ടി പോയ ഞാൻ ആണ്ടെ  തോട് കടക്കാൻ വേണ്ടി പൊക്കി കുത്തുന്ന പോലെ സാരി പൊക്കി കുത്തി മൂന്നടി സ്റ്റൂളുമേ (ഹീൽസ്) കേറി നിന്ന് കൊണ്ട് എലാസ്സാ ... ഞാനും ആ പയനും വണ്ടി തള്ളുന്നതും നോക്കി അവന്റെ അമ്മ മന്ദം മന്ദം പിന്നാലെ.... ഇടക്ക് എന്നോട് "ബുദ്ധിമുട്ടായല്ലേ" ?

"അയ്യേ?.. എന്ത് ബുദ്ധിമുട്ട് ഇതൊക്കെ എന്റെ സ്ഥിരം കലാപരിപാടി അല്ലേ..(മനസ്സിൽ 'ചേച്ചിയും  കൂടെ ഒരു കയ്  വെച്ചിരുന്നേൽ .. )

കുറച്ചു തള്ളിയിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്ന മട്ടില്ല. പെട്ടെന്ന്.. എന്റെ മനസിലൂടെ ഒരു കൊള്ളിയാൻ, ക്യാമറ ഉള്ള വല്ലോരും ഈ ഏരിയയിൽ ഉണ്ടെങ്കിൽ.. ഈശ്വരാ ആരും ഉണ്ടാവല്ലേ.. പ്രത്യേകിച്ച് ക്ലിക്സിലെ പത്രാധിപൻ ..ഒരു അൻപതടി ഉന്തി കാണും ..ഞാൻ തിരിഞ്ഞു നോക്കിപ്പോ എന്റെ വണ്ടിടെ ലൈറ്റ്  ഒരുപാട് ദൂരെ..കൂരാ കൂരിരുട്ടു,... പരിചയം ഇല്ലാത്ത സ്ഥലം.. അവിടെ  സ്റ്റാർട്ട്‌ ആയി നിക്കുന്ന വണ്ടിയിൽ മകളും അമ്മയും മാത്രം !!.എനിക്ക് ടെൻഷൻ ആയി.. ഈ ചേട്ടന്റെ മട്ടു കണ്ടിട്ട് ഇത്രയും സിമ്പിൾ ആയി വസ്ത്രം ധരിച്ച എന്നെ കൊണ്ട് വീട് വരെ ഉന്തിക്കാനുള്ള പുറപ്പാടാ ... ഞാൻ തള്ളൽ നിർത്തി "ചേട്ടാ ഈ വസ്തു ഒരു സൈഡ് ലേക്ക് ഒതുക്കി ഇട്ടിട്ടു വേറെ ആരെയെങ്കിലും സഹായത്തിനു വിളിക്കുന്നതല്ലേ നല്ലത്..? സമയമില്ലാഞ്ഞിട്ടാ അല്ലെങ്കിൽ ഞാൻ വീട് വരെ തള്ളിയേനെ. മോളും അമ്മയും വണ്ടിയിൽ ഒറ്റക്കാ, എന്നാ പിന്നെ ഞാനങ്ങോട്ടു.." 
(അഡ്മിൻ ചേട്ടന് കൊടുത്ത  താങ്ക്സ് ഞാൻ തിരിച്ചെടുത്തു)
അവിടെ നിന്ന് എങ്ങനെയും വീട്ടിൽ എത്തിയപ്പോ എന്റെ കോലം കണ്ടിട്ട് മ്മടെ സ്വന്തം ഗടിയുടെ ചോദ്യം . 'നീ പായസ മത്സരത്തിനാണോ അതോ വടം വലിക്കാനോ പോയെ?.. ഞാൻ ഒന്നു തുറിപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഒന്നും പറയാനുള്ള ആവതില്ലാരുന്നു . അപ്പൊ മോളുടെ വക അപ്ഡേറ്റ് .. "അപ്പാ .. ഇന്ന് അമ്മ അവിടെ കരഞ്ഞു... "
ആശാന് തമാശ ..ഹു ഹു പിന്നെ നീയെന്താ  വിചാരിച്ചേ നിന്റെ പായസത്തിനു ഫസ്റ്റ് കിട്ടുമെന്നോ?.
ഞാൻ " അതല്ല .. (ഇച്ചിരി സങ്കടത്തോടെ...സഹതാപം പ്രതീക്ഷിച്ചു കൊണ്ട്) എന്റെ ബൌൾ പൊട്ടി " 
ആശാന്റെ മുഖത്ത്  ടെൻഷൻ (ഹാവൂ എന്റെ വിഷമം മനസിലായല്ലോ)
ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു "എന്നിട്ട്  ആരേലും കണ്ടോ ???
"ദെ ഞാൻ.. ഇവിടെ ആകെ വട്ട്‌  പിടിച്ചു നിക്കാ.. അതിനിടയിൽ തമാശിക്കല്ലേ..!!
അപ്പൻ മോളോട്... "മോളിങ്ങു വാ... ഇനി ഇവിടെ നിന്നാൽ നിന്റെ അമ്മക്ക് മദം പൊട്ടും.''
Overall... It was a horrific day...ആകെ ഒരു ആശ്വാസം ഒരു സുലൈമാനി കുടിച്ചപ്പോഴാ,....
  • ധന നഷ്ടം..ശാരീരിക അസ്വാസ്ഥ്യം ..മാന ഹാനി (വെള്ളിയാഴ്ചയിലെ എന്റെ ദിനഫലം)

Monday, 24 June 2013

ചന്ദ്രൻ ആണത്രെ ചന്ദ്രൻ !!!

ഇന്നലെ ഉച്ച ആയപ്പോ ഒരുത്തന്റെ മെസ്സേജ്  ....

"ട്യേ, നീയിന്നു വയ്കുനേരം വെല്ല കടാപുറത്തു പോയി ചന്ദ്രനെ പോട്ടം പിടിച്ചോണം,,,ഇന്ന് അമ്പിളി അമ്മാവൻ ഭൂമിടെ ജസ്റ്റ്‌  സൈഡ്  കൂടിയാ പൊങ്ങി വരാ..സൂപ്പർ മൂണാ ..."

ഈയിടെ ആയി തലക്കു പിടിച്ച പുതിയ ഐറ്റം ആണ്  'ഫോട്ടോഗ്രാഫി'. കാള പെ.. എന്ന് കേട്ടാല്  നേരെ  കയ്യർ എടുക്കാൻ പോണ സ്വഭാവം പണ്ടേ ഉള്ളതാ.. പോരാത്തതിനു ഇന്ന് എഫ് ബി യിൽ പലരുടെ മതിലിലും നല്ല ആന സൈസ് ഉള്ള അമ്പിളി മാമന്റെ ഫോട്ടോയും...എന്തിനു പറയുന്നു..കറക്റ്റ് അഞ്ചു മണിക്ക് തനെ മനാമയിൽ ഉള്ള ഓഫീസിൽ നിന്ന് ഇറങ്ങി ക്യാമറ എടുക്കാൻ നേരെ വീട്ടിലേക്കു വിട്ടു. വീടും ഓഫീസും തമ്മിൽ ഒരു 25 km ദൂരം ഉണ്ട്. മിക്ക ഓഫീസുകൾ വിടുന്ന സമയം ആയോണ്ട് വീട്ടിൽ എത്തിയപ്പോ 6 മണി കഴിഞ്ഞു. വീട്ടിൽ കേറി ക്യാമറ എടുത്തു മമ കാന്തനോട്  കാര്യം പറഞ്ഞു..

"വരുന്നോ സീഫ് കടാപുറതേക്ക് ഈ ആഴ്ചയിലെ ഏറ്റവും വലിയ ചന്ദ്രന് ഇന്നാ ഉദിക്കാൻ പോണേ..ഞാൻ അത് ക്യാമറയിൽ ഒപ്പിയെടുക്കാൻ പോവാ..അയ്യോ തെറ്റി !  ഈ ആഴ്ചയിലെ അല്ല.. ഈ മാസത്തെ...അല്ല ! ഈ കൊല്ലത്തെ ഏറ്റവും വലിയ ചന്ദ്രനാ.!!"

അപ്പൊ കാന്തൻ തിരിച്ചു മൊഴിഞ്ഞു

"അതിനെന്താ,,, എല്ലാ കൊല്ലം ഉണ്ടല്ലോ..  ഈ വായു ഗുളിക വാങ്ങാൻ പോണ പോലെ അല്ലാണ്ട് ..നിനക്കിത്തിരി പ്ലാൻ ചെയ്ത്  പോയ്കൂടെ.. ഇപ്പൊ 6 മണിയായി .. നീ തിരിച്ചു മനാമയിൽ എത്തുമ്പോഴേക്കും ചന്ദ്രന് അതിന്റെ പാട്ടിന്  പോവും.. !!"
ഞാൻ ഉവാച !

"അയ്യോ .തെറ്റി മിസ്റ്റർ കാന്തൻ, .... ഈ കൊല്ലത്തെ അല്ല, ഈ നൂറ്റാണ്ടിലെ ..അതായത് , നമ്മൾ ജീവിചിരികുമ്പോ ഇത്ര വലിയ ചന്ദ്രനെ ഇനി കാണാൻ പറ്റില്ലാന്നാ പറയണേ" (അങ്ങനെ അല്ലെ പോസ്റ്റിൽ കണ്ടെ?.)

"എന്നാ ശെരി പോയി പിടിച്ചിട്ടു വാ.. ഞാൻ ടി വി യിലെങ്ങാനും കണ്ടോളാം" (ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സില് തോന്നിക്കാണും ..ആസ്  യുഷ്വൽ )

വണ്ടിയിൽ കേറി ഫുൾ സ്പീഡിൽ മനാമയിലോട്ടു വണ്ടി ഓടികുമ്പോൾ ഒക്കെ മനസ്സില് മൊത്തം നല്ല കിടു ഫ്രെയിംസ്  ആണ്... പൊതുവെ കടല്..തിര,..ചന്ദ്രന്,..നിലാവ് ..ഇതൊക്കെ പണ്ടേ നമ്മടെ വീക്നെസ് ഐറ്റെംസ്  ആണ്,,,അപ്പൊ പിന്നെ എക്സ്ട്രാ ലാര്ജ് ചന്ദ്രനും കൂടി,,, ഹോ..ഇന്ന് ഞാൻ കലക്കും. എന്റെ സൂപ്പർ മൂണ്‍ ഫോട്ടോയ്ക്ക് നൂറു ലൈക്കും അമ്പതു ഷെയറും !!! ഞാൻ  ഇതു വരെ കണ്ട മൂണ്‍ ഫ്രെയിംസ്  ഒക്കെ  മനസിലൂടെ റീൽ ഇട്ടു നോക്കി,,, ആകാശത്തിലേക്ക് പൊങ്ങുന്ന ചന്ദ്രന്... ഞാൻ മണ്ണിൽ കമിഴ്ന്നു കിടന്നു .. ലോ ആംഗിൾ  ഷോട്ട്... ആഹ,,

വണ്ടർഫുൾ !!  .. അപ്പൊ അതിലൂടെ ചെറിയ ബോട്ട്,,.അത് കറക്റ്റ് പൊങ്ങി വരുന്ന മൂണിന്റെ ഉള്ളിൽ സിലുട്ടെ ആവുമ്പോൾ അടുത്ത ക്ലിക്ക്,,പിന്നെ കടപുറത്തു പിള്ളേർ പട്ടം പറത്തുന്നുണ്ടാവും... അതിന്റെ സിലുട്ടെ ...ശോ...എന്നെ കൊണ്ട് വയ്യ! കുറെ കിടു ഷോട്സ് ഞാൻ മനസ്സിൽ കണ്ടു,,, 6:45... മുടിഞ്ഞ ട്രാഫിക്‌... ലേശം ഇരുട്ടി തുടങ്ങി...7:00.. ഇപ്പോഴും എങ്ങും എത്തീട്ടില്ല.. ഇനി എല്ലാരും എന്നെ പോലെ അമ്പിളി മാമനെ ഫോട്ടം പിടിക്കാൻ ഇറങ്ങിയതാണോ?..എന്റെ ഫ്രണ്ട് പറഞ്ഞ ഒരു വാചകം ഓര്മ വന്നു.,

"ബഹറിനിൽ ഇപ്പൊ ഫോട്ടോഗ്രഫെര്സിനെ മുട്ടീട്ടു നടക്കാൻ വയ്യ".

കാന്തൻ  നാവു വളച്ചു പറഞ്ഞ പോലെ തനെ കടാപുറത്തു എത്തിയപ്പോ..കൂരാ കൂരിരിട്ടു ,,,.ചന്ദ്രന് പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും ആകാശത്ത് ഇല്ല,,. എഫ്  ബീല്  പോസ്ട്ടിട്ടവന്മാരു  നമ്മക്കിട്ടു പണി തന്നല്ലോ ..ഇന്ന്  അമാവാസി ആണെന്ന്   തോന്നുന്നു ..പണ്ടാരം !! മനസ്സില് ചീത്ത വിളിച്ചോണ്ട്  തിരിച്ചു നടന്നപ്പോ  ലോണ്ടെ  ലവിടെ നില്ക്കുന്നു  ചന്ദ്രന്...ഇതെന്തു മറിമായം .ഇത്രയും നാൾ വലതു വശത്ത് നിന്നിരുന്ന ചന്ദ്രന്  ദെ സൈഡ് മാറി ഇടതു വശത്ത്,,,ഇനി ഇതായിരിക്കോ ഇന്നത്തെ ചന്ദ്രന്റെ പ്രത്യേകത ? സൈസിൽ വെല്യ വ്യത്യാസം ഒന്നും കാണുന്നില്ല  ,, എന്നാലും കാന്തനെ കാണിക്കാൻ ഒരു ഫോട്ടോ പിടിചിട്ടെ ബാക്കി കാര്യം ഉള്ളു,,,സൂം ചെയ്യ്തു മാക്സിമം ആയപോ  ഉദയനാണു താരത്തിൽ മോഹൻലാൽ  'മെയ്‌കപ്പിന് ഒകെ ഒരു പരിധി ഇല്ലെ' എന്ന് ചോദിച്ച പോലെ,,,ക്യാമറ എന്നോട് 18-105 ലെന്സിനും ഒരു പരിധി ഇല്ലെടീ ??'' ..എന്ന് ചോദിച്ചതായി തോന്നി  ..

വല്ല വിധേനേം ഒരു ഫോട്ടോ എടുത്തു തിരിച്ചു ചെന്നപ്പോൾ ഫോട്ടോ കണ്ട കാന്തൻ  -
"നീ പട്ടി ചന്തക്കു പോയ കഥ കേട്ടിട്ടുണ്ടോ ??"
"ഇല്ല, പക്ഷെ മോങ്ങാൻ നിന്ന പട്ടിടെ തലയിൽ ചന്ദ്രൻ വീണത്‌ കേട്ടിടുണ്ട്."
എന്ന് പതുക്കെ പറഞ്ഞിട്ട്  ചമ്മിയ മുഖം തിരിച്ചു
"അമ്മച്ചി ..വിളിച്ചോ?".
എന്നും പറഞ്ഞു അകത്തേക്ക് സ്കൂട്ടായി  !!!
ഇന്ന്  രാവിലെ ആ കൂട്ടുക്കാരനെ വിളിച്ചു ,,,
"അല്ല.. നീയല്ലേടാ ഇന്നലത്തെ  ചന്ദ്രൻ സൂപ്പെര് മൂണാ, ആനയാ, ചേനയാ, നല്ല സൈസ് ഉണ്ടാവുമെന്ന് പറഞ്ഞെ,,,"
അപ്പൊ അവൻ പറയാ ,,
"എടീ അതിനു നമ്മടെ കൈയ്യിൽ  ആ കോപ്പ് ഇല്ലാലോ.... അതിലൂടെ നോകിയാലേ  മനസിലാവു,,,!!"
"ഏതു കോപ്പ്?.."
"ഡീ..ആ മാനം നോക്കികൾ ഉപയോഗിക്കുന്ന ആ കോപ്പ്...ടെലസ് കോപ്പ് ..!!!!"
"ഇതു ഒരു മാതിരി കോപ്പ് ഇടപാടായി പോയീട്ടാ !!!!"